സിസിടിവി മറച്ചത് പ്രത്യേക രീതിയിൽ, ഇടയ്ക്ക് പണം കുളിമുറിയിൽ ഒളിപ്പിച്ചു, അയോധ്യ കാണിക്ക തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാർ അതീവ രഹസ്യമായി കോടികൾ തട്ടിയെടുത്ത കേസിൽ കൃത്യമായ ആസൂത്രണം നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്ക് കവർച്ചയെക്കുറിച്ച് സൂചന ലഭിക്കുന്നത്. സാധാരണയായി ഒരു കാണിക്ക വഞ്ചിയിൽ 6 മുതൽ 7 ലക്ഷം രൂപ വരെ ഉണ്ടാകാറുണ്ട്. എന്നാൽ ചില ആഴ്ചകളിൽ 500 രൂപ നോട്ടുകളുടെ കെട്ടുകളിൽ വലിയ കുറവ് കണ്ടെത്തി. തുടർന്ന് പണം എണ്ണുന്ന മുറിയിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചതോടെയാണ് കവർച്ചയുടെ ദൃശ്യങ്ങളും പ്രതികളുടെ പ്രവർത്തനരീതിയും പുറത്തുവന്നത്.
രഹസ്യ ക്യാമറകളിൽ നിന്നുള്ള ഒരു ആഴ്ചയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പണം എണ്ണുന്ന ജീവനക്കാർ വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയിരുന്നതെന്ന് വ്യക്തമായി. പണം എണ്ണുന്ന വേളയിൽ ഒരു ജീവനക്കാരൻ അവിടുത്തെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ മറഞ്ഞു നിൽക്കും. ഈ സമയം കൂടെയുള്ളയാൾ നോട്ടുകെട്ടുകളിൽ നിന്ന് പണം മോഷ്ടിച്ച് വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഓരോ നോട്ടുകെട്ടുകളിലും പ്രതികൾ അധിക നോട്ടുകൾ തിരുകിക്കയറ്റും. പണം ഒത്തുനോക്കുമ്പോൾ ഉദ്യോഗസ്ഥർ നോട്ടുകളുടെ എണ്ണത്തിന് പകരം കെട്ടുകളുടെ എണ്ണം മാത്രം പരിശോധിച്ച് വൗച്ചർ തയാറാക്കും. പിന്നീട് ഈ പണം ബാങ്കിലേക്ക് മാറ്റുന്നതിനിടയിൽ പ്രതികൾ ഈ അധിക നോട്ടുകൾ കൈക്കലാക്കും. വൗച്ചറിലെ തുകയും ബാങ്കിലെ തുകയും തുല്യമായിരിക്കുമെങ്കിലും വലിയൊരു തുക ഇതിലൂടെ ചോർത്തപ്പെട്ടു.




