സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണ് ലഭിക്കുകയെന്നും അതിനാൽ കേരളത്തിന്റെ പ്രധാന പ്രതിസന്ധിയായ രാത്രിയിലെ ഉയർന്ന ഉപഭോഗത്തിന് ഇത് കാര്യമായ പരിഹാരമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. രാത്രിയിലെ ഉയർന്ന ആവശ്യകത നേരിടുന്നതിനാണ് പ്രധാനമായും പരിഹാരം വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത ഉയർന്നതോടെ ലഭ്യത കുറഞ്ഞതാണ് കേരളത്തിലും പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് കെഎസ്ഇബി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം രാത്രിയിലും ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ മുഴുവൻ രാത്രികാല നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, അടുത്ത മാസം മുതൽ ഡിസംബർ വരെ അധിക വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

അടുത്ത മാസം പീക്ക് സമയത്തേക്ക് 600 മെഗാവാട്ടിനും രാത്രി 12 മുതൽ രാവിലെ വരെയുള്ള സമയത്തേക്ക് 900 മെഗാവാട്ടിനും രാവും പകലുമായി 300 മെഗാവാട്ടിനുമാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ വരെയും സമാന രീതിയിൽ വൈദ്യുതി വാങ്ങാനുള്ള നടപടികളാണ് കെഎസ്ഇബി സ്വീകരിക്കുന്നത്. കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള വിവിധ മാർഗങ്ങൾ കെഎസ്ഇബി തേടുന്നുണ്ട്. ദേശീയ തലത്തിലെ വൈദ്യുതി ക്ഷാമവും കേന്ദ്ര ഉൽപാദന നിലയങ്ങളിൽ നിന്നുള്ള ലഭ്യതക്കുറവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

Related Articles

Back to top button