ഇ.ഡി. ശുപാർശയിൽ തിടുക്കത്തിൽ തീരുമാനമില്ലെന്ന്…

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി ഭാരവാഹിയോഗം. വിഷയത്തിന്റെ നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം അന്തിമ നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് യോഗത്തിലെ പ്രധാന അഭിപ്രായം.
ഇ.ഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തിടുക്കത്തിൽ നടപടിയെടുക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ ദേശീയതലത്തിൽ ഉൾപ്പെടെ വിശദീകരണം നൽകേണ്ട സാഹചര്യമുണ്ടാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിഷയം അതീവ സങ്കീർണമാണെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യോഗത്തിൽ വ്യക്തമാക്കി. ഇ.ഡി. നൽകിയ കത്ത് നിലവിൽ നിയമ സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കൈമാറിയിരിക്കുകയാണ്. നിയമപരിശോധന പൂർത്തിയായ ശേഷമാകും സർക്കാർ തലത്തിൽ തുടർനടപടികൾ സംബന്ധിച്ച തീരുമാനം.



