നിക്ഷിപ്ത താൽപര്യത്തോടെ വളഞ്ഞിട്ട് ആക്രമിച്ചാൽ തള്ളിക്കളയും…. മുഖ്യമന്ത്രി

തിരുവനന്തപുരം: വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുമെന്നും എന്നാൽ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് മടിയില്ല. എന്നാൽ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാൽ അതിനെ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം തികയും മുമ്പ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇവർ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ പോലും ആയുസുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമവാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിച്ചുവെന്ന പ്രചാരണം നീചമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഇടപെട്ടിട്ടില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരിച്ചതോടെ വ്യാജപ്രചാരകർക്ക് ഇനി എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. സമരം ചെയ്യുന്നവരാരും സർക്കാരിന്റെ ശത്രുക്കളല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവരെയും തുറന്ന മനസോടെ കേൾക്കും. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. എന്നാൽ സമ്മർദ്ദ ശക്തികൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ 100 ദിവസവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലേഖനത്തിലാണ് മെറ്റ വിവാദത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി വിശദീകരണം നൽകിയത്.

Related Articles

Back to top button