നെഹ്റു ട്രോഫി പോസ്റ്റർ വിവാദം; ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ എംപി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് പേര്‍യും ചിത്രവും ഒഴിവാക്കിയതിനെ തുടർന്ന് ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി. പോസ്റ്റർ വിവാദമായതോടെ പിൻവലിച്ചെങ്കിലും പുതിയ പോസ്റ്റർ പുറത്തിറക്കാത്തതിലും എംപിക്ക് അതൃപ്തിയുണ്ട്.
എൻടിബിആർ കൾച്ചറൽ കമ്മിറ്റിയാണ് നേരത്തെ പുറത്തിറക്കിയ പോസ്റ്റർ പിൻവലിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപിയായ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലാണ് കുട്ടനാട് ഉൾപ്പെടുന്നത്. നെഹ്റു ട്രോഫിയിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നതും എംപിയുടെ മണ്ഡലത്തിൽ നിന്നാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലത്തെ നെഹ്റു ട്രോഫി പോസ്റ്ററുകളിൽ പോലും കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നുവെന്ന് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ പേരും ചിത്രവും ഒഴിവാക്കിയതിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് എംപി അനുകൂലികളുടെ ആരോപണം. പോസ്റ്റർ പിൻവലിച്ചെങ്കിലും പുതിയ പോസ്റ്റർ പുറത്തിറക്കാത്തതിൽ എംപിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഇതോടെയാണ് ശനിയാഴ്ച നടക്കുന്ന ജലമേളയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് വിട്ടുനിൽക്കാനുള്ള സാധ്യത ശക്തമായത്.
അതേസമയം, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നേരത്തെ കോൺഗ്രസിനുള്ളിലെ ഭിന്നത പ്രകടമായിരുന്നു. പ്രകൃതിദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദർശനത്തിൽ കൊടിക്കുന്നിൽ സുരേഷ് പങ്കെടുത്തിരുന്നില്ല. പിന്നീട് എംപി ഒറ്റയ്ക്കാണ് കുട്ടനാട് സന്ദർശിച്ചത്.




