ആലപ്പുഴയിലെ കൊലപാതകം…ചോദ്യം ചെയ്യലിൽ കുലുക്കമില്ലാതെ 13കാരി

ആലപ്പുഴ: കരുവാറ്റയിലെ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടുത്ത ബന്ധുവായ പെണ്‍കുട്ടി ശിവന്‍കുട്ടിയെ കൊല്ലാന്‍ മുമ്പും പദ്ധതിയിട്ടിരുന്നു. കടുത്ത വൈരാഗ്യമാണ് പെണ്‍കുട്ടിക്ക് ഇയാളോട് ഉണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം ഒതുങ്ങിയ ശേഷം നാട് വിടാനായിരുന്നു പെണ്‍കുട്ടിയുടെയും മറ്റ് പ്രതികളുടെയും പദ്ധതി. കൊലപാതകത്തില്‍ മുഖ്യആസൂത്രകയായ പെണ്‍കുട്ടി തന്നെയാണ് കൊല ചെയ്യേണ്ട രീതിയും രക്ഷപ്പെടാനുള്ള മാര്‍ഗവും തയ്യാറാക്കിയത്.
ശിവന്‍കുട്ടിക്കും ഭാര്യയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മയും രണ്ടാം അച്ഛനും വിദേശത്താണ്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് മുമ്പാണ് അമ്മ നാട്ടിലെത്തിയത്. കൊല്ലപ്പെട്ടയാള്‍ ബാഡ് ടച് ചെയ്തുവെന്ന് പെണ്‍കുട്ടി ആണ് സുഹൃത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആണ് സുഹൃത്തിനോട് ശിവന്‍കുട്ടിയെ ആദ്യം കൊലപ്പെടുത്തണമെന്ന് പറഞ്ഞെങ്കിലും വിസമ്മതിച്ചു. ഇതോടെ കൊന്നില്ലെങ്കില്‍ താന്‍ കൊലപ്പെടുത്തുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
വീഡിയോ കോളില്‍ കൊലപാതകം കാണണമെന്ന് ആവശ്യപ്പെട്ടതും വിവസ്ത്രനാക്കണമെന്ന് നിര്‍ദേശിച്ചതും പെണ്‍കുട്ടിയാണ്. ചോദ്യം ചെയ്യല്‍ വേളയില്‍ ഒരിക്കല്‍ പോലും നാല് കുട്ടികളും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.കൃത്യം നടത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ എത്തിയത് രാസലഹരി ഉപയോഗിച്ച ശേഷമാണെന്നും വിവരമുണ്ട്. പെണ്‍കുട്ടിയ്ക്കും ആണ് സുഹൃത്തുക്കള്‍ പലപ്പോഴും ലഹരി കൈമാറിയിരുന്നു എന്നും പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. സഹപാഠികള്‍ ആരുമായും സൗഹൃദങ്ങള്‍ ഇല്ലെന്നും ഇന്ട്രോവേര്ഡ് പ്രകൃതക്കാരിയാണ് കുട്ടിയെന്നുമാണ് അധ്യാപകര്‍ പറയുന്നത്.



