കടയിൽ സാധനം വാങ്ങാനെത്തിയ യുവതിക്കും ഭാവി വരനും…

തൃശൂർ: യുവതിയെയും ഭാവി വരനെയും കുത്തിപ്പരുക്കേൽപിച്ചതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവർക്കാണ് കുത്തേറ്റത്. കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) ആണ് ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്നാണ് പരാതി.
കോടന്നൂർ സെന്ററിന് സമീപത്തെ സൂപ്പർമാർക്കറ്റിന് സമീപം ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. കോടന്നൂരിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു വൈഷ്ണവിയും അരുൺവും. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ഇരുവരുടെയും വയറിനും അരുണിന്റെ കൈക്കും കുത്തേറ്റിട്ടുണ്ട്. പരുക്കേറ്റ ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈഷ്ണവിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ അശ്വിൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.



