റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിൽ 24 മണിക്കൂറും..

പാണക്കാട് – വേങ്ങര റോഡിൽ എടായിപ്പാലത്ത് സ്വകാര്യ ഭൂമിയിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് റോഡിലേക്ക് പതിച്ച മണ്ണും ചെളിയും പൂർണ്ണമായും നീക്കം ചെയ്തു. എന്നാൽ മണ്ണിടിച്ചിലുണ്ടായ കുന്നിന്റെ മുകൾ ഭാഗത്തുനിന്ന് ഇപ്പോഴും വലിയ തോതിൽ വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടെ വീണ്ടും പ്രകൃതിദുരന്തത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് മലപ്പുറം ജില്ലാ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി.പാണക്കാട് എടായിപ്പാലം മുതൽ കാരാത്തോട് സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിലാണ് നിയന്ത്രണം. റെഡ്, ഓറഞ്ച് അലർട്ടുകൾ നിലവിലുള്ള ദിവസങ്ങളിൽ 24 മണിക്കൂറും ഈ പാതയിൽ യാത്രാ നിരോധനമായിരിക്കും. മറ്റ് ദിവസങ്ങളിൽ രാത്രി 7:00 മണി മുതൽ രാവിലെ 6:00 മണി വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇന്ന് മുതൽ 2026 ഓഗസ്റ്റ് 14 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. യാത്രാ നിരോധനമുള്ള സമയങ്ങളിൽ ഈ വഴി കടന്നുപോകേണ്ട വാഹനങ്ങൾ അധികാരത്തൊടി-കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കൊണോമ്പാറ – കാരാത്തോട്) വഴിയോ ഒതുക്കുങ്ങൽ – കാരാത്തോട് / വേങ്ങര വഴിയോ പോകേണ്ടതാണ്.



