ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കനിൽ കോണ്ടം; കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികൾ

അമേരിക്കയിലെ ഹൂസ്റ്റണിലെ ഒരു ഔട്ട്ലെറ്റിൽ നിന്ന് ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലെയുള്ള ഒരു വസ്തു കണ്ടെത്തി. സംഭവത്തിൽ ദമ്പതികൾ ‘പോപ്പീസ്’എന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനെതിരെ കോടതിയെ സമീപിച്ചു. കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാർ രംഗത്തെത്തിയത്.
സംഭവത്തിൽ പോപ്പീസിനെതിരെ 15 ലക്ഷം ഡോളറിലധികമാണ് (ഏകദേശം 15.2 കോടി രൂപ) നഷ്ടപരിഹാരമായി ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് ജസ്റ്റിൻ ഹോവാർഡും ഡാനിയേൽ മക്കിന്നനുമാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് കോടതിയിൽ പോപ്പീസിനെതിരെ ഹർജി സമർപ്പിച്ചത്.
ജൂലായ് 25നാണ് ദമ്പതികൾ സൗത്ത് സാം ഹൂസ്റ്റൺ പാർക്ക്വേ വെസ്റ്റിലുള്ള പോപ്പീസ് ഔട്ലെറ്റിൽ നിന്ന് ചിക്കൻ വാങ്ങിയത്. ചിക്കൻ കഴിക്കുന്നതിനിടെ അതിനുള്ളിൽ കോണ്ടം പോലെയുള്ള വസ്തു കണ്ടെത്തുകയായിരുന്നു. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിക്കാനെത്തിയത് മോശം അനുഭവത്തിലേക്കാണ് നയിച്ചതെന്ന് ഹോവാർഡ് പറയുന്നു.
വസ്തു കണ്ടെത്തിയതോടെ ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും ഛർദ്ദിക്കാൻ തോന്നിയതായും ദമ്പതികൾ വ്യക്തമാക്കി.പരാതി പറയുന്നതിനായി റസ്റ്റോറന്റ് ഉടമകളെ സമീപിച്ചപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്നും ഇവർ പറയുന്നു. ജീവനക്കാർ തങ്ങളെ പരിഹസിച്ചെന്നും പരാതി ഗൗരവമായി പരിശോധിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യുന്നതിനുപകരം പുതിയ ഓർഡർ നൽകാമെന്ന് നിർബന്ധിക്കുകയായിരുന്നു.
ഒടുവിൽ ശക്തമായി പ്രതിഷേധിക്കുകയും നിരന്തരം ആവശ്യപ്പെടുകയും ചെയ്ത ശേഷമാണ് പണം തിരികെ നൽകിയതെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിനും സാമ്പത്തിക നഷ്ടത്തിനും കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി 4,000-ത്തിലധികം ഔട്ട്ലെറ്റുകളുമായി പ്രവർത്തിക്കുന്ന -നെതിരെയാണ് നടപടി. പോപ്പീസിന്റെ മാതൃകമ്പനിയായ -യെയും പ്രതിചേർത്താണ് പരാതിക്കാർ കേസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ നഷ്ടപരിഹാരവും ഉപഭോക്തൃ അവകാശങ്ങൾ ലംഘിച്ചതിനുള്ള നിയമനടപടികളും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.



