ആത്മഹത്യാകുറിപ്പിൽ മോദിയുടെ പേര്; യുവാവിന്റെ മരണത്തിൽ ദുരൂഹത

25കാരനായ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിലെ ഗൊല്ലപ്പള്ളി ഗ്രാമത്തിലാണ് സംഭവം. പി. വംശിയാണ് ബുധനാഴ്ച രാത്രി ജീവനൊടുക്കിയത്. മരണത്തിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് രേഖപ്പെടുത്തിയ കുറിപ്പ് എഴുതുകയും അതിന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസായി പങ്കുവെക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

പ്ലസ് ടു വരെ പഠിച്ച വംശി പെയിന്ററായി ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മദ്യപാനശീലത്തെച്ചൊല്ലി അമ്മ ഭാരതിയുമായി തർക്കമുണ്ടായതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം രാത്രി പത്ത് മണിയോടെ തിരികെയെത്തി. തിരിച്ചെത്തുമ്പോൾ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. അത്താഴം കഴിച്ച ശേഷം വംശി മുറിയിലേക്ക് പോയി.

പിറ്റേന്ന് രാവിലെ ആറുമണിയോടെ മുറിയിൽ നിന്ന് ടെലിവിഷന്റെ ശബ്ദം കേട്ടതിനെ തുടർന്ന് അമ്മ മുറി തുറന്നുനോക്കിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെ പരിശോധനയ്ക്കിടെ തെലുങ്കിൽ എഴുതിയ ഒരു മരണക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അതിൽ, “ബഹുമാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരേ, എന്റെ ദുരിതം നിങ്ങൾ മനസ്സിലാക്കുമെന്ന് കരുതുന്നു. എന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതിന്റെ പേരിൽ എന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുത്” എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

വംശി തന്റെ മൊബൈൽ ഫോൺ മുറിയിലെ തട്ടിൻപുറത്തേക്ക് എറിഞ്ഞിരുന്നതായും, വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഫോൺ കണ്ടെത്താനായതെന്നും പൊലീസ് അറിയിച്ചു. യുവാവ് ഇത്തരമൊരു കുറിപ്പ് എഴുതാൻ കാരണമായ സാഹചര്യങ്ങൾ വ്യക്തമല്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കുടുംബത്തിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും, സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button