സംരക്ഷണം തേടി ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പൊലീസിന് മുന്നിൽ

തനിക്ക് അടിയന്തരമായി പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും രംഗത്ത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. തന്നെ കാണാനില്ലെന്ന് കാട്ടി പൊലീസ് നേരത്തെ നൽകിയിരുന്ന സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് യുവതി വീണ്ടും സ്റ്റേഷനിൽ ഹാജരായത്. തൻ്റെ പാസ്പോർട്ടും പണവും അടക്കമുള്ള രേഖകൾ പിതാവും സംഘവും ചേർന്ന് അപഹരിച്ചതായും പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടിയുടെ പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചത്. ലഭ്യമായ ഫോൺ നമ്പറുകളിലോ വിലാസത്തിലോ പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഈ നടപടി. എന്നാൽ, പെൺകുട്ടി നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെടുകയാണെങ്കിൽ മാത്രം സുരക്ഷ നൽകിയാൽ മതിയെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പെൺകുട്ടി സ്റ്റേഷനിൽ നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ നിയമപോരാട്ടങ്ങളാണ് നിലവിൽ നടക്കുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിച്ച് ഭർത്താവ് ഫർഹാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ (POCSO) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് ഫർഹാൻ മുൻകൂർ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇവർ സുരക്ഷ ആവശ്യപ്പെട്ട് മുൻപ് കേരള ഹൈക്കോടതിയെ സമീപിച്ചത്.
ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെങ്കിൽ സംരക്ഷണം നൽകാൻ ഹൈക്കോടതി സെൻട്രൽ പൊലീസിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും, പിന്നീട് പെൺകുട്ടിയെ കാണാതായതോടെ സുരക്ഷ പിൻവലിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.



