ചികിത്സാ പിഴവ് ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത ഡോസിൽ മരുന്ന് നൽകിയതായി പരാതി

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് നൽകിയതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി മാതാപിതാക്കളുടെ പരാതി. പനിയെത്തുടർന്ന് ചികിത്സയ്ക്കായി ഏപ്രിൽ 29-ന് ആശുപത്രിയിലെത്തിച്ച കുഞ്ഞിന്, പാരസെറ്റമോൾ സിറപ്പ് അളവിൽ കൂടുതൽ നൽകിയെന്നാണ് പ്രധാന ആരോപണം.
കുട്ടിയുടെ ശരീരഭാരം കണക്കാക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്നും, തെറ്റായ അളവിൽ മരുന്ന് നൽകിയതാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളാകാൻ കാരണമായതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. മരുന്ന് നൽകിയതിനെത്തുടർന്ന് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട കുഞ്ഞിനെ അഞ്ച് ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സിക്കേണ്ടി വന്നു. ഈ ചികിത്സയ്ക്കായി തങ്ങൾക്ക് 80,000 രൂപയോളം ചെലവായെന്നും മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



