വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം; മരിച്ചത് വീട്ടുടമയുടെ ബന്ധുവെന്ന് സംശയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ്

വാടാനംകുറുശ്ശിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം വീട്ടുടമയുടെ ബന്ധുവിന്റേതാണെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു.
വാടാനംകുറുശ്ശി സ്വദേശിനി ജയയുടെ വീട്ടുവളപ്പിലെ തെങ്ങിൻചുവട്ടിലാണ് തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മരിച്ചയാൾ ജയയുടെ ബന്ധുവാണെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജയയുടെ വിശദമായ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. രാത്രിയിൽ വീട്ടുമുറ്റത്തെത്തിയ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ്
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഷൊർണൂർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



