റേഷൻ കടകളിൽ കള്ളത്തൂക്കത്തിന് പൂട്ടിടാൻ ഇലക്‌ട്രോണിക് ത്രാസ് വരുന്നു

റേഷൻ വിതരണത്തിൽ കള്ളത്തൂക്കത്തിനും ക്രമക്കേടുകൾക്കും വിരാമമിടാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഒരുങ്ങുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ റേഷൻ കടകളിലും ഇലക്‌ട്രോണിക് ത്രാസ് നിർബന്ധമാക്കാനാണ് തീരുമാനം. ഇ-പോസ് സംവിധാനവുമായി ഇത് ബന്ധിപ്പിച്ച് റേഷൻ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിനൊപ്പം, റേഷൻ വിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്ന രീതിയിൽ കടകളെ ആധുനികവത്കരിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ യഥാർഥ ഗുണഭോക്താവിന് തന്നെയാണ് റേഷൻ ലഭിക്കുന്നതെന്ന് കൂടുതൽ കൃത്യതയോടെ ഉറപ്പാക്കാനാകും.

ഇ-പോസ് സംവിധാനവും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രവും സംയോജിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇത് ഇതുവരെ പൂർണമായി നടപ്പായിരുന്നില്ല. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനായി ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.

ചില റേഷൻ വ്യാപാരികൾ വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിന്റെ മുഴുവൻ തുകയും സർക്കാരിൽ അടയ്ക്കുന്നില്ലെന്ന പരാതികളും, അളവിൽ ക്രമക്കേടുകൾ, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് തുടങ്ങിയ ആരോപണങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പുതിയ നടപടി.

Related Articles

Back to top button