മൊത്തത്തില്‍ വശപിശക് ആണല്ലോ…സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകന്റെ നിയമനത്തിൽ പ്രതികരണവുമായി വി വസീഫ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ.ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മുഖ്യമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെ കാണാന്‍ മംഗലാപുരത്ത് പോയതിനെ കുറിച്ചും പി എം ശ്രീയെക്കുറിച്ചും വസീഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
മൊത്തത്തില്‍ വശപിശക് ആണല്ലോ. ..
ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ മംഗലാപുരത്ത് പോയി ആര്യാടന്റെ ബന്ധുവിനെ കാണുന്നു. ആര്‍ എസ് എസ് അനുഭവികളെ പ്രധാന പദവികളില്‍ നിയമിക്കുന്നു , പിഎം ശ്രീയില്‍ ഉരുണ്ട് കളി , സ്വര്‍ണം കട്ടവര്‍ ആരപ്പാ. ..
എന്തൊക്കെയോ ഈ കൊച്ചു പൂക്കി കേരളത്തില്‍ നടക്കുന്നത്…
2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍ കേസില്‍ സംശയമുനയിലുണ്ട്. സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിന്റെ അഭിഭാഷകനാണ് ദേവസ്വം വകുപ്പിന്റെ അഭിഭാഷകനായി നിയമിക്കപ്പെട്ടത്.



