കഴിഞ്ഞവർഷത്തെ സംഭവത്തെച്ചൊല്ലി വാക്കുതർക്കം; വസ്ത്രശാലയുടെ ചില്ലിലേക്ക് പിടിച്ചുതള്ളി; നരുവാമൂട് കൊലപാതകത്തിൽ 3 പേർ അറസ്റ്റിൽ

വാക്കു തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കണ്ണാടി ചില്ലുകൾ തറച്ച് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. തിരുവനന്തപുരം നരുവാമൂട് വസ്ത്രശാലയുടെ ചില്ലിലേക്ക് പ്രതികൾ പിടിച്ചുതള്ളിയപ്പോഴാണ് ശിവസൂര്യയെന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ചോര വാർന്നൊഴുകുന്ന നിലയിൽ യുവാവിനെ ബൈക്കിലിരുത്തി പ്രതികളാണ് ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ വർഷം ടർഫിലുണ്ടായ ഒരു തർക്കത്തിനെ ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് 18 വയസ്സുകാരായ ശിവസൂര്യയുടെ ജീവനെടുത്തത്. നരുവാമൂട് ഒരു വസ്ത്രശാലയുടെ മുന്നിൽ രാത്രി എട്ടരക്ക് നിൽക്കുകയായിരുന്നു ശിവസൂര്യ. രണ്ടു ബൈക്കുകളിലായി വന്ന പ്രതികൾ ശിവസൂര്യയെ കണ്ട് അടുത്തേക്ക് ചെന്നു. പഴയ കാര്യം പറഞ്ഞ് വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രതികൾ ശിവസൂര്യയെ വസ്ത്രശാലയുടെ ചില്ലിലിലേക്ക് തള്ളിയിട്ടു. ചില്ലുകൾ പൊട്ടി ശിവസൂര്യയുടെ വയറിലേക്ക് തറച്ചു കയറി.

പ്രതികൾ ശിവസൂര്യയെ ബൈക്കിലിരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ബെക്കിലിരുത്തി കൊണ്ടുവന്നതും സ്ഥിതി വഷളാക്കിയെന്ന് പൊലീസ് പറയുന്നു. കാലുകൾ ടാറിലുരഞ്ഞ്, ശിവസൂര്യയുടെ ഒരു വിരലും പകുതി നഷ്ടമായിരുന്നുവെന്ന് നരുവാമൂട് പൊലിസ് പറയുന്നു. അജിത്, കാർത്തിക്,ആരോമൽ എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രിയനെന്ന പ്രതിക്ക് വേണ്ടി അന്വേഷണം തുടരുന്നു. പ്രതികളെല്ലാം 19-20 വയസ്സുള്ളവരാണ്.

Related Articles

Back to top button