പുതിയ അധ്യയന വർഷാരംഭം; നാളെ മുതൽ തിരുവനന്തപുരം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ

സ്‌കൂൾ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് നാളെ മുതൽ തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ.
സ്കൂൾ സോണുകളിൽ കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ ഗതാഗത തടസം ഉണ്ടാകാത്ത വിധത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ നിർത്തി കുട്ടികളെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്ന് പൊലീസ് നിർദ്ദേശിച്ചു. സ്കൂൾ പരിസര റോഡുകളിൽ വാഹന പാർക്കിംഗും വഴിയോര കച്ചവടങ്ങളും അനുവദിക്കില്ല. നിയമലംഘനം കണ്ടെത്തിയാൽ വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.
അനുമതിയുള്ളതിലധികം കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ നിർബന്ധമാണ്.
സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്ത് കുട്ടികളെ കയറ്റുകയും ഇറക്കുകയും വേണം. സ്കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുൻപു മാത്രമേ വാഹനങ്ങൾ സ്കൂൾ പരിസരത്ത് എത്തി കുട്ടികളെ കയറ്റാൻ പാടുള്ളൂ.
സ്കൂൾ സോണുകളിൽ വാഹനങ്ങൾ വേഗത കുറച്ച് ഓടിക്കണമെന്നും, കുട്ടികൾ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ നിർത്തി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ ചരക്ക് വാഹനങ്ങൾക്ക് സ്കൂൾ സോണുകളിൽ പ്രവേശനം അനുവദിക്കില്ല. നഗരത്തിലെ നിശ്ചിത സമയക്രമം എല്ലാ വാഹനങ്ങളും കർശനമായി പാലിക്കണം.
കുട്ടികളെ കയറ്റുന്നതും ഇറക്കുന്നതും ക്യൂ സംവിധാനത്തിലൂടെ ആയിരിക്കണം. വാഹനങ്ങളിൽ ഡ്രൈവറോടൊപ്പം സഹായിയും ഉണ്ടായിരിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡ്രൈവർമാരും സഹായികളും സ്കൂൾ അധികൃതരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
സ്കൂൾ സോണുകളിൽ തിരക്ക് കൂടുതലുള്ള റോഡുകളിൽ ആവശ്യമായപ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി.



