പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതായ സംഭവം…. ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് ഇന്ന് കൈമാറും…

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് തീരുമാനമെടുക്കും. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടും മന്ത്രി പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ച് 14 ദിവസം പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്തിരുന്നില്ല. വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഭരണസമിതിയുടെ യോഗം ഇന്ന് ചേരും. ഡിജിപിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കാനാണ് ഒരു വിഭാഗം പദ്ധതിയിടുന്നത്. ‘അടുപ്പക്കാര്‍’ സുരക്ഷ ലംഘിക്കുന്നതില്‍ ഭരണസമിതി ഇടപെട്ടേക്കും.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ലംഘിക്കുന്നത് ‘അടുപ്പക്കാരാണ്’ എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സുരക്ഷ ലംഘിക്കുന്നത് കവടിയാര്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകരാണെന്നും ഇവര്‍ ആദിത്യവര്‍മയുടെ അടുപ്പക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഗണപതി വി അയ്യര്‍, രാജേഷ് കഴക്കൂട്ടം, ജിം അരുണ്‍, കോട്ടക്കല്‍ ഷൈജു, പദ്‌മേഷ് പരശുരാമന്‍, അശോക് എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുളളത്. ഇവര്‍ സുരക്ഷാ സ്ക്രീനിംഗ് അടക്കം ലംഘിക്കുന്നുവെന്നും ക്ഷേത്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും പരിശോധനയില്ലാതെയാണെന്നും റിപ്പോർട്ടിലുണ്ട്. സ്ഥാനമാനങ്ങള്‍ നോക്കാതെ സുരക്ഷാ പരിശോധന വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related Articles

Back to top button