ED റെയ്ഡ്…വേട്ടയാടലിലെ ഒന്നാമത്തെ പ്രതി മോദിയെന്ന് എം വി ഗോവിന്ദൻ….

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ വീട്ടില്‍ അടക്കം നടന്ന ഇ ഡി റെയ്ഡില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. വേട്ടയാടലിലെ ഒന്നാമത്തെ പ്രതി മോദിയാണെന്നായിരുന്നു എം വി ഗോവിന്ദന് പറഞ്ഞത്. അത് പറയാന്‍ തങ്ങള്‍ക്ക് പേടിയില്ലെന്നും ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപിയുടെ കയ്യിലാണെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.
എക്സാലോജിക് കേസ് ഗൗരവം ഉള്ള കേസ് അല്ല എന്ന് എല്ലാവര്ക്കും അറിയാമെന്നും എം വി ഗോവിന്ദന് പറഞ്ഞു. എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് കമ്പനി പണം വാങ്ങിയത്. മടിയില്‍ കനം ഉണ്ടെങ്കില്‍ മാത്രം ഭയപ്പെട്ടാല്‍ മതി. ഇ ഡി ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്നും എം വി ഗോവിന്ദന് ചോദിച്ചു. ഭയപ്പെടുത്തി ബിജെപിയുടെ ഭാഗമാക്കാം എന്നാണ് കരുതുന്നതെങ്കില്‍ ഈ നാടിന് ഒരു പാരമ്പര്യം ഉണ്ട് എന്ന് ഓര്‍ക്കണം. പിണറായിയെ ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ട. അതിന് വഴങ്ങാന്‍ മനസില്ല. പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചതെന്നും എം വി ഗോവിന്ദന് ചൂണ്ടിക്കാട്ടി.



