‘അത് വ്യക്തിപരമായ ഊള കേസ്, മലർന്നു കിടന്ന് തുപ്പരുത്’….. അൻസിബയ്‌ക്കെതിരെ ടിനി ടോമിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്

കൊച്ചി: നടി അന്‍സിബ ഹസന്‍ നടന്‍ ടിനി ടോമിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. അന്‍സിബയുടെ പരാതി ‘ഊള കേസ്’ ആണെന്ന് ടിനി ടോം ആക്ഷേപിക്കുന്ന ചാറ്റുകളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ മുതിര്‍ന്ന താരങ്ങളെ ഈ വിഷയത്തില്‍ ഇടപെടുത്താതെ ശ്രദ്ധിക്കണമെന്നും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പറഞ്ഞ രഹസ്യങ്ങള്‍ താൻ പുറത്തുപറയുന്നില്ലെന്നും ടിനി ടോം ചാറ്റില്‍ പറയുന്നുണ്ട്.

എന്നാൽ ഇതിന് ശക്തമായ ഭാഷയിലാണ് അൻസിബ മറുപടി നൽകിയത്. ടിനി ടോമിന്റെ ഭീഷണിയെ സ്വാഗതം ചെയ്യുന്നുവെന്നും വസ്തുതകൾ മുതിർന്ന താരങ്ങൾ അറിയട്ടെയെന്നും അൻസിബ വ്യക്തമാക്കി. ഇതിന് മറുപടിയായി, “ഭീഷണി ഇങ്ങനെയല്ല കുട്ടീ, കണ്‍ട്രോളര്‍മാരായ രാജീവ് കുടപ്പനക്കുന്നും രാജേഷ് നെയ്യാറ്റിന്‍കരയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഈ നാറിയ വര്‍ത്താനത്തിന് ഞാനില്ല” എന്ന് ടിനി ടോമും തിരിച്ചടിച്ചു.

അതേസമയം, അന്‍സിബയ്‌ക്കെതിരെ ടിനി ടോം ഉന്നയിച്ച മതപരിവര്‍ത്തന ആരോപണം പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്ന് പൂർണ്ണമായും തളളിപ്പറഞ്ഞു. തന്റെ മകന്‍ മതം മാറിയിട്ടില്ലെന്നും അന്‍സിബ അതിന് ശ്രമിച്ചിട്ടില്ലെന്നും രാജീവ് വ്യക്തമാക്കി. അൻസിബ നല്ലൊരു കുട്ടിയാണെന്നും തന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും രാജീവ് പറഞ്ഞു. ലൊക്കേഷനിൽ വെച്ച് ഒരുമിച്ച് നോമ്പ് തുറന്ന കാര്യത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. മതം മാറ്റം എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അൻസിബ അത്തരം കാര്യങ്ങളൊന്നും സംസാരിക്കാറില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു. തനിക്കെതിരെ ടിനി ടോം വ്യക്തിഹത്യയും അവിഹിത കഥകളും പ്രചരിപ്പിച്ചുവെന്ന് അൻസിബ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു സ്ത്രീയെ തകർക്കാൻ ഏറ്റവും എളുപ്പമുള്ള വഴി അവിഹിത ആരോപണങ്ങൾ ഉന്നയിക്കുക എന്നതാണെന്നും, ടിനി ടോമിന്റെ ഡ്രൈവറെ താൻ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് വരെ അദ്ദേഹം പ്രചരിപ്പിച്ചതായും അൻസിബ ആരോപിച്ചു. ഇത്രയും നിലവാരമില്ലാത്ത കാര്യങ്ങൾ പറയുന്ന ആളോടൊപ്പം ജോലി ചെയ്യാൻ അറപ്പ് തോന്നുന്നുവെന്നും അൻസിബ മുൻപ് വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരിക്കുന്നത്.

Related Articles

Back to top button