ചെങ്ങന്നൂരിൽ കനത്ത മഴ… വീട്ടുകാരുടെ കൺമുന്നിൽ കിണർ ഇടിഞ്ഞുതാഴ്ന്നു…

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിൽ തുടരുന്ന ശക്തമായ മഴയിൽ ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് ശനിയാഴ്ച രാവിലെ കൺമുന്നിൽ അപ്രത്യക്ഷമായത്. കിണർ പെട്ടെന്ന് മണ്ണിലേക്ക് ഇടിഞ്ഞുതാഴുന്നതിന്റെ ഭയപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മുതൽ ചെങ്ങന്നൂരും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് പെയ്തത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. വീട്ടുമുറ്റത്ത് നിന്നും പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടതോടെയാണ് ശിവനും കുടുംബാംഗങ്ങളും പുറത്തേക്ക് ഓടിയിറങ്ങിയത്. ഇന്റർലോക്ക് ചെയ്ത മുറ്റത്തിന്റെ ഒരു ഭാഗവും അതിലുണ്ടായിരുന്ന കിണറും നിമിഷങ്ങൾക്കകം മണ്ണിലേക്ക് ആഴ്ന്നുപോകുന്നതാണ് വീട്ടുകാർ കണ്ടത്. സമയബന്ധിതമായി വീട്ടുകാർ മാറിയതിനാലും കിണറിന്റെ സമീപത്ത് ആരും ഇല്ലാതിരുന്നതിനാലും വൻ ദുരന്തമാണ് ഒഴിവായത്. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ, വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.



