സതീശൻ മന്ത്രിസഭയിൽ ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും…. അനുനയ നീക്കം വിജയിച്ചു…. 8 മന്ത്രിമാരുടെ പട്ടിക പുറത്ത്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുമ്പോൾ, മന്ത്രിസഭയിലെ വകുപ്പുകളെ ചൊല്ലിയുള്ള ഏകദേശ ധാരണയായി. കടുത്ത അതൃപ്തിയിലായിരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡും സതീശനും ചേർന്ന് അനുനയിപ്പിച്ചു. സതീശൻ സർക്കാരിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ചെന്നിത്തല കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മന്ത്രിസഭയിലേക്ക് വരാൻ സമ്മതിച്ച ചെന്നിത്തല, നാളെ സംസ്ഥാന പോലീസ് മേധാവിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കെ.സി. വേണുഗോപാലും വി.ഡി. സതീശനും നടത്തിയ ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം വഴങ്ങിയത്. വി.ഡി. സതീശൻ തന്നെ ധനവകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് സൂചന. എട്ട് കോൺഗ്രസ് നേതാക്കളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്നാണ് വ്യക്തമാകുന്നത്.
ചെന്നിത്തല നിർദ്ദേശിച്ച ജ്യോതികുമാർ ചാമക്കാല അടക്കമുള്ള പേരുകൾ ഈ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. സ്പീക്കർ സ്ഥാനത്തേക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നതിനാൽ അദ്ദേഹത്തിന്റെ പദവി സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരും.



