പഴയ പകയല്ല, ഇത് പുതിയ രാഷ്ട്രീയം…. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ചു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. അഞ്ച് വർഷം സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നിരയിലെ പോരാളിയുമായി നേർക്കുനേർ നിന്നവർ ഇനി റോളുകൾ മാറി വീണ്ടും മുഖാമുഖം എത്തുന്നതിന്റെ മുന്നോടിയായാണ് ഈ സൗഹൃദ സന്ദർശനം.
ചിരിച്ചുകൊണ്ട് കൈകൊടുത്താണ് പിണറായി വിജയൻ നിയുക്ത മുഖ്യമന്ത്രിയെ സ്വീകരിച്ചത്. പിണറായിക്കൊപ്പം ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവരും വി.ഡി. സതീശനെ സ്വീകരിക്കാൻ എത്തിയിരുന്നു. വി.കെ. പ്രശാന്തും ഈ സമയം വീട്ടിലുണ്ടായിരുന്നു. 2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു. ആ രാഷ്ട്രീയ മര്യാദ പിണറായി വിജയനും വി.ഡി. സതീശനും ഇവിടെ ആവർത്തിക്കുകയായിരുന്നു.
കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായും, സിപിഐഎം സംസ്ഥാന സമിതി പിണറായി വിജയനെ പ്രതിപക്ഷ നേതാവായും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. ഇതാദ്യമായാണ് സതീശൻ മുഖ്യമന്ത്രി കസേരയിലേക്കും പിണറായി പ്രതിപക്ഷ നിരയിലേക്കും എത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷം ഭരണ-പ്രതിപക്ഷ പോരിലൂടെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ഈ രണ്ട് നേതാക്കളും വരും വർഷങ്ങളിൽ സഭയെ എങ്ങനെ നയിക്കുമെന്നത് രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സന്ദർശനത്തിന് ശേഷം മികച്ച ഒരു ടീമിനെ നയിക്കാനാണ് തന്റെ ലക്ഷ്യമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.



