എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കവർച്ച..മോഷ്ടാവ് പിടിയിൽ..

കൊച്ചി: എറണാകുളം പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. മഹാരാഷ്ട്ര പുണെ സ്വദേശി വികാസ് സഞ്ജയ് ഹഗാവൻ (35) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പുണെയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ 10:30-ഓടെയായിരുന്നു കവർച്ച നടന്നത്. ആശുപത്രി ലൈബ്രറിയിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവയാണ് പ്രതി മോഷ്ടിച്ചത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയായിരുന്നു കവർച്ച.

ഡോക്ടർമാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് വികാസ് എന്ന് പോലീസ് കണ്ടെത്തി. പ്രതി പുണെയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണസംഘം പുണെയിലെത്തി. ഈ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Related Articles

Back to top button