രാമനാട്ടുകരയിൽ വൻ തീപ്പിടിത്തം; ഒന്നരക്കോടിയുടെ നഷ്ടം

കോഴിക്കോട് രാമനാട്ടുകരയിൽ ഏഷ്യൻ പെയിന്റ്‌സ് ഔട്ട്‌ലെറ്റ് കത്തിയമർന്നു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ ഒന്നരക്കോടി രൂപയുടെ പെയിന്റ് ശേഖരവും ഒൻപതര ലക്ഷത്തോളം രൂപയുടെ കറൻസിയും പൂർണ്ണമായും നശിച്ചു. ബാങ്ക് അവധിയായതിനാൽ കടയിൽ സൂക്ഷിച്ച പണമാണ് ചാമ്പലായത്. തീ ഉയരുന്നതായി സമീപത്തെ കടക്കാരാണ് ആദ്യം കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ന്നരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നാണ് കടയുടമ പറയുന്നത്. കടയുടെ ഡിസ്‌പ്ലേയിൽ വെച്ച ഏതാനും ടിന്നുകൾ ഒഴികെ ബാക്കിയെല്ലാം കത്തിനശിച്ചു. 9,35,000 രൂപയുടെ കറൻസികൾ കത്തിച്ചാമ്പലായെന്നും അദ്ദേഹം പറഞ്ഞു.
ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് ഇല്ലാതിരുന്നതിനാലാണ് അത്രയും പണം കടയിൽ സൂക്ഷിച്ചതെന്നും ഉടമ വ്യക്തമാക്കുന്നു. ഞായറാഴ്ചയായതിനാൽ കട രാവിലെ ഒരുമണിക്കൂർമാത്രം പ്രവർത്തിച്ചിരുന്നു. തുടർന്ന് പൂട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അടുത്തുള്ള കടയിലെ ജീവനക്കാർ തീപ്പിടിച്ച വിവരമറിയിച്ചതെന്നും ഉടമ പ്രതികരിച്ചു.




