നെടുങ്കണ്ടം ഇരട്ടക്കൊലപാതകം…. പിതാവിനെയും സജി കൊലപ്പെടുത്തിയെന്ന് സംശയം…. പുരയിടം കുഴിച്ച് പരിശോധന

ഇടുക്കി: പച്ചടി സ്വദേശി മേരിക്കുട്ടിയെയും (അമ്മ) മകൻ റെജിയെയും (സഹോദരൻ) കൊലപ്പെടുത്തിയ കേസിൽ പിടിയിലായ സജി, ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ്. 2018 മുതൽ കാണാതായ പിതാവ് മാത്യുവിനെയും സജി വകവരുത്തിയെന്ന സംശയത്തെത്തുടർന്ന് സജിയുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ പോലീസ് കുഴിച്ച് പരിശോധന ആരംഭിച്ചു.

മെയ് നാലാം തീയതി രാത്രി മദ്യപിച്ചെത്തിയ സജിയും റെജിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഭക്ഷണം തട്ടിത്തെറിപ്പിച്ചതിനെത്തുടർന്നുണ്ടായ പ്രകോപനത്തിൽ സജി റെജിയെ ക്രൂരമായി മർദ്ദിച്ചു. ഷൂസിട്ട കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ച ശേഷം തോർത്ത് മുറുക്കി റെജിയെ കൊലപ്പെടുത്തി. ഇത് കണ്ടുനിന്ന അമ്മ മേരിക്കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു. രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ വീടിന്റെ ചായ്പ്പിൽ ഒളിപ്പിച്ചു വെച്ച ശേഷം രാത്രി പറമ്പിൽ കുഴിച്ചുമൂടി. ഒന്നും അറിയാത്ത ഭാവത്തിൽ സജി ഈ വീട്ടിൽ തന്നെ താമസിച്ചു വരികയായിരുന്നു.

വീടും പുരയിടവും സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. തന്റെ വിവാഹത്തിന് അമ്മയും സഹോദരനും തടസ്സം നിൽക്കുന്നുവെന്ന് സജി വിശ്വസിച്ചിരുന്നു. പിതൃത്വത്തെ ചൊല്ലി സഹോദരൻ റെജി പരിഹസിച്ചതും കൊലപാതകത്തിന് പ്രകോപനമായെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പിതാവ് മാത്യുവിനെ നെടുങ്കണ്ടത്ത് വെച്ച് അവസാനമായി കണ്ടവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. നിലവിൽ പുരയിടത്തിൽ നടക്കുന്ന പരിശോധനയിൽ പിതാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുകയാണെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ പരമ്പര കൊലപാതകങ്ങളിൽ ഒന്നായി ഇത് മാറും.

Related Articles

Back to top button