ഇത്തവണയും നിയമസഭയിൽ 11 വനിതകൾ; ചരിത്രത്തിലാദ്യമായി യുഡിഎഫിൽ നിന്ന് മാത്രം 9 പേർ

വനിത വോട്ടർമാരുടെ എണ്ണം കൂടിയിട്ടും ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജയിച്ചുകയറിയത് 11 വനിതകൾ. ഇവരിൽ ഒമ്പതുപേർ യു.ഡി.എഫും രണ്ടുപേർ എൽ.ഡി.എഫുമാണ്. 2001ൽ യു.ഡി.എഫിൽനിന്ന് ഏഴുപേരുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ ആ റെക്കോർഡ് തകർത്ത് 9 വനിതകൾ വിജയിച്ചിരിക്കുന്നത്.

എൽ.ഡി.എഫിൽ ആറ്റിങ്ങലിൽ ജയിച്ച സി.പി.എമ്മിലെ ഒ.എസ്. അംബികയും നാട്ടികയിൽ ജയിച്ച സി.പി.ഐയുടെ ഗീത ഗോപിയും വിജയം ആവർത്തിക്കുകയായിരുന്നു. യു.ഡി.എഫിൽ ജയിച്ച വനിതകളിൽ ഏഴുപേരും കോൺഗ്രസിൽനിന്നാണ്. ഉമ തോമസിന്റേത് (തൃക്കാക്കര) തുടർവിജയമാണ്. വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), കെ.എ. തുളസി (കോങ്ങാട്), ഉഷ വിജയൻ (മാനന്തവാടി), ബിന്ദു കൃഷ്ണ (കൊല്ലം), രമ്യ ഹരിദാസ് (ചിറയിൻകീഴ്) എന്നിവർ കന്നിക്കാരാണ്. ഒരിടവേളക്ക് ശേഷമാണ് അരൂരിൽനിന്ന് ഷാനിമോൾ ഉസ്മാൻ ജയിക്കുന്നത്.

ആർ.എം.പി.ഐ സ്ഥാനാർഥിയായ കെ.കെ. രമക്ക് വടകരയിൽ വീണ്ടും മുന്നേറാനായി. ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ഓർമദിനത്തിലാണ് രമയുടെ വിജയം. എൽ.ഡി.എഫ് കൺവീനറെ അട്ടിമറിച്ചാണ് മുസ്‍ലിം ലീഗിലെ യുവതാരം ഫാത്തിമ തഹ്‍ലിയ എത്തുന്നത്. ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിത എം.എൽ.എയാണ് ഫാത്തിമ തഹ്‍ലിയ. 15ാം നിയമസഭയിൽ രമ മാത്രമായിരുന്നു യു.ഡി.എഫിലെ പെൺമുഖം. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ ഉമ തോമസ് വന്നു.

കെ.കെ. ശൈലജ, വീണാ ജോർജ്, യു. പ്രതിഭ, ദലീമ ജോജോ, ശാന്തകുമാരി, മന്ത്രിമാരായ ആർ. ബിന്ദു, ജെ. ചിഞ്ചുറാണി തുടങ്ങിയ സി.പി.എം സിറ്റിങ് എം.എൽ.എമാർക്ക് അടിപതറി. കൊട്ടാരക്കരയിൽ നേരിയ വ്യത്യാസത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ഐഷ പോറ്റി തോറ്റത്. 1996ൽ 13 വനിതകൾ നിയമസഭയിലുണ്ടായിരുന്നു.

Related Articles

Back to top button