തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം… തോക്കും വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേർ പിടിയിൽ

തിരുവനന്തപുരം: മാരകായുധങ്ങളുമായി സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത നാലംഗ സംഘത്തെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. മൺവിള സ്വദേശി അനസ്.എൻ (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശി അബൂബക്കർ സിദിഖ് (19) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്ഥലത്തെത്തിയ പ്രതികൾ നാട്ടുകാരുമായി പ്രകോപനമില്ലാതെ വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ തോക്കും വാളും വീശി ഭയപ്പെടുത്തിയ ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്.

സംഭവത്തിന് പിന്നാലെ ഉണർന്നു പ്രവർത്തിച്ച തുമ്പ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികൾ വലയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്ത് ഗുണ്ടാവിളയാട്ടം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button