ഇമാം ബുഖാരി അക്കാദമിയിലെ പതിനഞ്ചുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.
കൊടിയത്തൂരിലെ ഇമാം ബുഖാരി അക്കാദമിയിലെ പതിനഞ്ചുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മുഹമ്മദ് നിസാൻ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് മരിച്ചുവെന്നാണ് അക്കാദമിയുടെ വാദം. എന്നാൽ അത് തെറ്റാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയെന്നും കുടുംബം ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് കൊച്ചി സ്വദേശി ഷിയാസിന്റെ മകൻ മുഹമ്മദ് നിസാൻ മരിച്ചത്. നിസാൻ്റെ മരണത്തിൽ അക്കാദമിക്കെതിരെ ഗുരുതര ആരോപണമാണ് പിതാവ് ഉന്നയിക്കുന്നത്. ആദ്യം നടന്ന് പോയപ്പോൾ നിസാൻ വീണു എന്നാണ് അക്കാദമി അധികൃതർ പറഞ്ഞത്. പിന്നീട് ഫുട്ബോൾ എടുക്കാൻ പോയപ്പോൾ വീണുവെന്ന് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ വെള്ളം കോരിക്കളയുന്നതാണ് കാണുന്നത്. അതല്ലാതെ മറ്റൊന്നും ഇല്ലെന്നും പിതാവ് പറഞ്ഞു.
ആറ് മാസമായിട്ടും ഒരന്വേഷണവും നടന്നിട്ടില്ല. ലോക്കൽ പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പൊലീസിൻ്റെ അന്വേഷണം കാര്യക്ഷമമല്ല. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണം. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.



