ഉറ്റവർക്ക് വിട ചൊല്ലാൻ കണ്ണീരോടെ നാട്, പ്രധാനാധ്യാപിക അജിതയുടെ സംസ്കാര ചടങ്ങുകൾ ഷൊർണൂരിൽ

കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്‍മോർട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം ആരംഭിക്കും. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ പൊതുദർശനമുണ്ടാകുക. ഇതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തുകയായിരുന്നു. അർധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‍മോർട്ടം പുലർച്ചെ നാലോടെയാണ് പൂർത്തിയായത്. തുടർന്ന് ഒൻപത് ആംബുലൻസുകളിലായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ വളപ്പിൽ പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.



