“മകളെ ‘വെയ്സ്റ്റ്’ എന്ന് വിളിച്ചു, റാം ക്രൂരൻ”…. അഞ്ചരക്കണ്ടിയിൽ രക്ഷിതാക്കളുടെ പരസ്യപ്രതിഷേധം…. വൈറ്റ് കോട്ട് അഴിച്ച് വിദ്യാർത്ഥികൾ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. എം.കെ. റാമിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കൂടുതൽ രക്ഷിതാക്കൾ രംഗത്ത്. ഡോ. റാം വിദ്യാർത്ഥികളോട് അങ്ങേയറ്റം മോശമായാണ് പെരുമാറിയിരുന്നതെന്നും നിതിന്റേത് കൊലപാതകത്തിന് തുല്യമായ മരണമാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.
സ്റ്റാഫ് റൂമിൽ വെച്ച് തന്റെ മകളെ ‘വെയ്സ്റ്റ്’ എന്ന് റാം വിളിച്ചെന്നും മറ്റ് അധ്യാപകർ ഇത് കേട്ടുനിന്നെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി. ക്ലാസ് മുറികളിൽ അസഭ്യവർഷം നടത്തുന്നത് ഇയാളുടെ പതിവാണെന്നും പരാതിയുണ്ട്. നിലവിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സ്വതന്ത്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നിതിന്റെ കുടുംബം നിയമനടപടിയുമായി മുന്നോട്ട് പോയാൽ പൂർണ്ണ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജ് ക്യാമ്പസിൽ വിദ്യാർത്ഥികൾ വൈറ്റ് കോട്ട് അഴിച്ച് പ്രതിഷേധിച്ചു. ക്ലാസുകൾ ബഹിഷ്കരിച്ച വിദ്യാർത്ഥികൾ ഡോ. റാമിനെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. നിതിന്റെ സഹപാഠികൾ ഇന്ന് രക്ഷിതാക്കൾക്കൊപ്പം കോളജിലെത്തി. ഡോ. റാമിനെതിരെ രേഖാമൂലം പരാതി നൽകാനാണ് രക്ഷിതാക്കളുടെ തീരുമാനം.



