സ്ത്രീ ശാക്തീകരണത്തിൽ ചരിത്രം കുറിക്കാൻ ഇന്ത്യ…. വനിതാ ബില്ലിൽ ആവേശം പങ്കുവെച്ച് പ്രധാനമന്ത്രി

സ്ത്രീ ശാക്തീകരണത്തിനായി രാജ്യം ചരിത്രപരമായ നടപടികളിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ, വനിതാ സംവരണ ഭേദഗതി ബില്ലിനെച്ചൊല്ലി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പ്രക്ഷുബ്ധമാകുന്നു. ബില്ലിലെ വ്യവസ്ഥകളെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതോടെ രാഷ്ട്രീയ പോരാട്ടം കടുത്തിരിക്കുകയാണ്.
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കാനുള്ള നീക്കത്തെ പ്രതിപക്ഷം എതിർക്കുന്നു. മണ്ഡല പുനർനിർണ്ണയം തിരക്കിട്ട് നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭയിലുള്ള പ്രാതിനിധ്യം വലിയ തോതിൽ നഷ്ടമാകുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ചൂണ്ടിക്കാട്ടി. സ്ത്രീ സംവരണത്തിന് എതിരല്ലെന്നും എന്നാൽ പുതിയ ഭേദഗതികളില്ലാതെ നിലവിലെ ബില്ല് നടപ്പാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിലെ ബില്ല് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അവർ ആരോപിക്കുന്നു.



