‘യുഡിഎഫിന്റെ മാന്യൻ സ്ഥാനാർഥിയുടെ കഥകളറിയാം, കാണിച്ചുതരാം’: കോഴ വിവാദം വഴിമാറ്റാൻ പിഷാരടിക്കെതിരെ ദുരാരോപണവുമായി ശോഭാ സുരേന്ദ്രൻ

പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള ശ്രമം കയ്യോടെ പിടികൂടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ ദുരാരോപണവുമായി ശോഭാ സുരേന്ദ്രൻ.ശോഭയുടെ വാക്കുകൾ ഇങ്ങനെ- ” ഇപ്പോഴത്തെ മാന്യനുണ്ടല്ലോ യുഡിഎഫ് സ്ഥാനാർഥി. അദ്ദേഹത്തിന്റെ കഥ കിട്ടിയിട്ട് ഞാൻ ഒന്നും മിണ്ടാതിരിക്കുന്നത് എനിക്ക് ആ പതിവ് ഇല്ലാത്തത് കൊണ്ടാണ്. എന്റെ എതിരാളികൾക്കെതിരെ എന്ത് സംഭവിച്ചാലും ഞാൻ രാഷ്ട്രീയം പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കും. വികസനം പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കും. ഒരാൾ എറണാകുളത്ത് നിന്ന് എന്നെ കാണാൻ വന്നിട്ടുണ്ട്. ഒരു മാധ്യമപ്രവർത്തകനും അറിഞ്ഞിട്ടില്ല. ആ പെൺകുട്ടിയോട് ചില കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലാണ് യഥാർഥ കളി കേരള രാഷ്ട്രീയം കാണാൻ പോകുന്നത്. ആ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ മുന്നിൽ അവർക്ക് താങ്ങും തണലുമായി ഞാൻ ഉണ്ടാകും.
അതേസമയം യുഡിഎഫ് സ്ഥാനാർഥി പീഡനക്കേസിൽ പെട്ടിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വ്യക്തമായ മറുപടി ശോഭ നൽകിയില്ല. പത്താം തീയതിക്ക് ശേഷം പറയാമെന്ന മറുപടിയാണ് ശോഭ സുരേന്ദ്രൻ നൽകിയത്. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക്, ഇതിനോടകം തന്നെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും പറഞ്ഞ് ശോഭ, അവസാനിപ്പിക്കുകയായിരുന്നു.



