തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കളക്ടർ…സി.വി. ശാന്തകുമാറിനെതിരെ കേസ് എടുക്കും…

അടൂരിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അരങ്ങേറിയ ലഘുലേഖ വിവാദം പത്തനംതിട്ട രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെ കൊലക്കേസ് പ്രതിയായി ചിത്രീകരിച്ചുകൊണ്ട് ലഘുലേഖകൾ പ്രചരിപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. 2008-ലെ കല്ലേലി രാമചന്ദ്രൻ വധക്കേസിൽ ശാന്തകുമാർ ഒന്നാം പ്രതിയായിരുന്നുവെന്ന തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ നോട്ടീസ് വിതരണം ചെയ്ത അഞ്ച് സിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാജ നോട്ടീസ് വിതരണം ചെയ്ത് ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പോലീസ് കേസെടുത്തത്.

എന്നാൽ, സിപിഐ നേതാവ് ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്തവരെ നോട്ടീസ് നൽകി വിട്ടയച്ചതോടെ സംഭവം കൂടുതൽ വൈകാരികമായി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഇല്ലാത്ത കേസുകൾ ചാർത്തി ഇല്ലാതാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആർ.ഡി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച സി.വി. ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. സ്ഥാനാർത്ഥിയുടെ ഈ വൈകാരിക പ്രതികരണം വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായെങ്കിലും, നിശബ്ദ പ്രചരണ ദിവസം മാധ്യമങ്ങളോട് സംസാരിച്ച് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നാരോപിച്ച് ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button