‘എൽഡിഎഫും യുഡിഎഫും വന്നാൽ ലൗ ജിഹാദ്’… കാട്ടാക്കടയിൽ വിദ്വേഷ പ്രസംഗവുമായി പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹകസമിതി അംഗവും കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി.കെ. കൃഷ്ണദാസിന്റെ മതവിദ്വേഷ പ്രസംഗം വിവാദമാകുന്നു. കാട്ടാക്കടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ക്രൈസ്തവ, ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുമെന്ന് അദ്ദേഹം ആരോപിച്ചത്.

എൽഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ വന്നാൽ ഹിന്ദു, ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ ഭാഗമാക്കുമെന്നും ഇവരെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുമെന്നും കൃഷ്ണദാസ് പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയെയും കോൺഗ്രസിനെയും നിയന്ത്രിക്കുന്നത് പാകിസ്ഥാൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പാക് അനുകൂല സംഘടനകളുമായാണ് ഇരു മുന്നണികൾക്കും ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു-ക്രൈസ്തവ കുടുംബങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ഇത്തരം സർക്കാരുകൾ വന്നാൽ സുരക്ഷയുണ്ടാവില്ലെന്നുമാണ് കൃഷ്ണദാസിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി ആർ. ശ്രീലേഖയുടെ ലൗ ജിഹാദ് പരാമർശത്തിന് പിന്നാലെ കൃഷ്ണദാസും സമാനമായ ആരോപണവുമായി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണോ ഈ പ്രസംഗമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

Related Articles

Back to top button