ശബരിമല വിധി…സുപ്രീം കോടതിയിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം…

ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരെ സുപ്രീം കോടതിയിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മതാചാരങ്ങളിൽ തീർപ്പുകൽപ്പിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും, ഭരണഘടനയുടെ 25 (1) അനുച്ഛേദം പ്രകാരം മതപരിഷ്കരണം കൊണ്ടുവരാനുള്ള അവകാശം വ്യക്തികൾക്കില്ലെന്നും കേന്ദ്രം ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ അറിയിക്കും. 2019-ൽ തയ്യാറാക്കിയ വാദമുഖങ്ങളുടെ അടിസ്ഥാനത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും കേന്ദ്രത്തിന് വേണ്ടി കോടതിയിൽ ഹാജരാകുക. ഷിരൂർ മഠം കേസ് മുൻനിർത്തി, ഒരു ആചാരം മതത്തിന്റെ അവിഭാജ്യ ഘടകമാണോ എന്ന് പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും അത് വിശ്വാസികൾ ആത്മാർത്ഥമായി പിന്തുടരുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ എന്നും സർക്കാർ വാദിക്കും.
മൗലികാവകാശങ്ങൾ ഒന്നിനുമേൽ മറ്റൊന്ന് അടിച്ചേൽപ്പിക്കാതെ സന്തുലിതമായി നിലനിർത്തണമെന്നാണ് കേന്ദ്രത്തിന്റെ പ്രധാന വാദം. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം വിശ്വാസികൾക്ക് ലഭിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തെ 14-ാം അനുച്ഛേദപ്രകാരമുള്ള ലിംഗസമത്വവുമായി താരതമ്യം ചെയ്യരുതെന്ന് കേന്ദ്രം വ്യക്തമാക്കും. ആറ്റുകാൽ പൊങ്കാല, ചക്കുളത്തുകാവിലെ നാരിപൂജ, പുഷ്കറിലെ ബ്രഹ്മക്ഷേത്രം എന്നിവിടങ്ങളിലെ പ്രത്യേക ആചാരങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇത്തരം സവിശേഷതകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിക്കും. ഭരണഘടന നൽകുന്ന അവകാശങ്ങൾ മതത്തിന് മാത്രമല്ല, പ്രത്യേക ആരാധനാ രീതികൾ പിന്തുടരുന്ന മതവിഭാഗങ്ങൾക്കും ബാധകമാണെന്ന് കേന്ദ്രം വാദിക്കുന്നു.



