എകെജി സെന്റർ പഠന ഗവേഷണ സ്ഥാപനമല്ല… എംവി ഗോവിന്ദന് ഹെെക്കോടതി നോട്ടീസ്….

കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എകെജി സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ സിപിഎമ്മിന് നോട്ടീസ്. വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എകെജി സെന്ററിനും ഹൈക്കോടതി നോട്ടീസ് അയച്ചത്.
സാമൂഹികപ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറുമായ ആർ.എസ്. ശശികുമാറാണ് ഹർജി ഫയൽ ചെയ്തത്. സർക്കാർ ഫയൽചെയ്ത എതിർസത്യവാങ്മൂലത്തിൽ ഭൂമി പതിച്ചുനൽകിയ രേഖകളില്ലെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടിയിരുന്നു.
സർവകലാശാലാ ഭൂമിയിൽനിന്ന് 15 സെന്റ് ഭൂമി 1977-ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എകെജി സെന്ററിന് കൈമാറിയതാണ്. 40 സെന്റ് സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഭൂമി അനുവദിക്കാൻ എകെജി സെന്റർ പഠനഗവേഷണ സ്ഥാപനം അല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.



