‘ഫാത്തിമ തഹ്‌ലിയാ, അന്യപുരുഷന്റെ കൈയിൽ തൊട്ടുള്ള ഈ നിൽപ്പ് ദീനിൽ പറഞ്ഞതാണോ?’; ഷാഫിയുമൊത്തുള്ള ചിത്രം വൈറൽ

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ് ലിയയും എംപി ഷാഫി പറമ്പിലും പൊതുവേദിയിൽ കൈപിടിച്ചുനിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ ചർച്ചയ്ക്കു വഴി തുറന്നു. സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഫാത്തിമ തഹ്ലിയ ഉൾപ്പെട്ട ലീഗ് നേതാക്കളും മുസ്ലീം സംഘടനകളും നേരത്തേ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത്, നിരവധി പേർ രംഗത്തുവന്നു. അതിനിടെ ഇത് സംബന്ധിച്ച് ഷാഹിറ എടക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കി. കുഞ്ഞുകുട്ടികൾ ഇടകലർന്നു ഇരുന്നുപോയാൽ ദീൻ അപകടത്തിലായി പോകുമെന്ന് ഭയക്കുന്നവർ, മുതിർന്ന രണ്ടുപേർ, ഒരാണും പെണ്ണും, ഇങ്ങിനെ പൊതുവേദിയിൽ ഒട്ടിപിടിച്ചു നിൽക്കുന്നത് ദീനിനെ അപകടത്തിൽ ആക്കുമെന്ന ഭയം നിങ്ങൾക്കില്ലേയെന്ന് ഷാഹിറ ചോദിക്കുന്നു.

‘രണ്ടു വോട്ടു കിട്ടാൻ ദീനിനെ എടുത്തു തൊട്ടിയിൽ ഇടാനും മാത്രം സമസ്തയും ലീഗും പുരോഗമിച്ചുവോ?. പൊതുപ്രവർത്തന രംഗത്ത് സ്ത്രീകൾ വരുന്നത് പോലും എതിർക്കുന്നവരാണ് ഈ സമസ്തയും ലീഗും എന്നത് മറന്നുകൂടാ. പെൺകുട്ടികൾ യൂണിഫോം പാന്റിട്ടാൽ അത് തെറ്റായ സന്ദേശം നൽകും എന്നായിരുന്നു വിദേശ യാത്രകളിൽ പാന്റും ടോപ്പും ഇട്ടു നടക്കുന്ന ഫാത്തിമ തഹലിയ അന്ന് വാദിച്ചത്. എന്തേ ഫാത്തിമാ അന്യ പുരുഷന്റെ കൈയിൽ തൊട്ടുള്ള ഈ നിൽപ്പ് ദീനിൽ പറഞ്ഞതാണോ?.ഞങ്ങൾക്ക് ഇതൊക്കെ നല്ല സന്ദേശം നൽകുന്ന കാഴ്ചയാണ് ‘-കുറിപ്പിൽ പറയുന്നു.

സ്ത്രീകളും പുരുഷൻമാരും ഇടകലർന്നുള്ള പദ്ധതികളെ എതിർക്കുമെന്നും സ്ത്രീകൾ പുരുഷൻമാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് നേരത്തെ കാന്തപുരം അബൂബക്കർ മുസ്ലിയാരും, സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും, സമാനമായ അഭിപ്രായം നിരവധി മുസ്ലീം പണ്ഡിതൻമാരും അഭിപ്രായപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ പോലും ഇടകലർന്ന് ഇരുത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച സമസ്ത-ലീഗിന്റെ നേതാക്കളും,

പത്താം ക്ലാസ്സിലെ ഒരു പെൺകുട്ടി അന്യപുരുഷ്യന്മാർ ഇരിക്കുന്ന സ്റ്റേജിൽ കയറി തനിക്ക് അർഹതപ്പെട്ട ഒരു സമ്മാനം അഭിമാനത്തോടെ വാങ്ങിക്കുന്ന ചടങ്ങിനെ മതം പറഞ്ഞു അലങ്കോലപ്പെടുത്തി,

‘ഓൾക്ക് പകരം ഓൾടെ ബാപ്പാക്ക് വന്നൂടായിരുന്നോ ‘ എന്ന് ഉളുപ്പില്ലാതെ ചോദിച്ച പണ്ഡിത വേഷം കെട്ടിയ സമസ്തയുടെ പാമരന്മാരും,

അതു കേട്ടിട്ടും നാവെടുത്തു എതിർക്കാൻ ശക്തിയില്ലാതെ പോയ ലീഗിന്റെ-യൂത്ത് ലീഗിന്റെ – വനിതാ ലീഗിന്റെ -ഹരിതയിലെ പുരുഷുക്കളോടും വനിതകളോടും,

ആണും പെണ്ണും ഒന്നിച്ചു സൂംബ ഡാൻസ് കളിച്ചാൽ ആകാശം ഇടിഞ്ഞു വീണുപോകും,

ആണും പെണ്ണും ഇടകലർന്നുള്ള ഒന്നും അനുവദിക്കില്ല എന്ന് മുറവിളി കൂട്ടിയ നാസർ ഫൈസി കൂടത്തായി, ജഫ്രി മുത്തുകോയ തങ്ങൾ, ഷാഫി ചാലിയം തുടങ്ങി സമസ്ത- ലീഗ് പോരിശപെട്ട പുരുഷുക്കളോടും,

നിങ്ങളൊന്നും കാണുന്നില്ലേ ഇതൊന്നും.!?

കുഞ്ഞുകുട്ടികൾ ഇടകലർന്നു ഇരുന്നുപോയാൽ ദീൻ അപകടത്തിലായി പോകുമെന്ന് ഭയക്കുന്നവർ,

മുതിർന്ന രണ്ടുപേർ, ഒരാണും പെണ്ണും, ഇങ്ങിനെ പൊതുവേദിയിൽ ഒട്ടിപിടിച്ചു നിൽക്കുന്നത് ദീനിനെ അപകടത്തിൽ ആക്കുമെന്ന ഭയം നിങ്ങൾക്കില്ലേ ??

അന്യപുരുഷന്റെ ശരീരം തൊടുന്നത്,

അന്യസ്ത്രീയോട് ഇങ്ങനെ തൊട്ടുരുമ്മി നിൽക്കുന്നത്, ദീനിന് ചേരുന്ന പണിയാണോ??

അതോ,

രണ്ടു വോട്ടു കിട്ടാൻ ദീനിനെ എടുത്തു തൊട്ടിയിൽ ഇടാനും മാത്രം സമസ്തയും ലീഗും പുരോഗമിച്ചുവോ??

പൊതുപ്രവർത്തന രംഗത്ത് സ്ത്രീകൾ വരുന്നത് പോലും എതിർക്കുന്നവരാണ് ഈ സമസ്തയും ലീഗും എന്നത് മറന്നുകൂടാ.

പെൺകുട്ടികൾ യൂണിഫോം പാന്റിട്ടാൽ അത് തെറ്റായ സന്ദേശം നൽകും എന്നായിരുന്നു വിദേശ യാത്രകളിൽ പാന്റും ടോപ്പും ഇട്ടു നടക്കുന്ന ഫാത്തിമ തഹലിയ അന്ന് വാദിച്ചത്.

എന്തേ ഫാത്തിമാ അന്യ പുരുഷന്റെ കൈയിൽ തൊട്ടുള്ള ഈ നിൽപ്പ് ദീനിൽ പറഞ്ഞതാണോ??

ഞങ്ങൾക്ക് ഇതൊക്കെ നല്ല സന്ദേശം നൽകുന്ന കാഴ്ചയാണ്. നല്ലതാണ്.

പക്ഷെ ചോദിക്കാനൊരു അവസരം കാലം മുന്നിലേക്ക് തരുമ്പോൾ ചോദിക്കാതെ പോകരുതല്ലോ.. അതോണ്ട് മാത്രം…

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ പുരോഗമനമൊക്കെ പാത്തുവും സമസ്തയും ലീഗും തന്നെ എടുത്തു തോട്ടിലിട്ടേക്കരുത്.

Related Articles

Back to top button