ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങളുമായി ഇന്ത്യയിലെ ബാങ്കിങ് മേഖല; എടിഎം പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും കൊണ്ടുവരുന്ന മാറ്റങ്ങൾ ഇങ്ങനെ…

ഏപ്രിൽ 1 മുതൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി ഇന്ത്യയിലെ ബാങ്കിങ് മേഖല. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

  1. എച്ച്.ഡി.എഫ്.സി ബാങ്ക്

യു.പി.ഐ ഉപയോഗിച്ചുള്ള എ.ടി.എം പണം പിൻവലിക്കലുകൾക്ക് ഇനി മുതൽ നിയന്ത്രണമുണ്ടാകും. ഇതുവരെ പ്രത്യേക വിഭാഗമായി കണക്കാക്കിയിരുന്ന യു.പി.ഐ വഴിയുള്ള പണം പിൻവലിക്കലുകൾ ഇനി മുതൽ മാസത്തെ മൊത്തം സൗജന്യ ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. നിശ്ചിത സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപയും (നികുതി പുറമെ) ചാർജായി ഈടാക്കും.നിലവിൽ സ്വന്തം ബാങ്ക് എ.ടി.എമ്മുകളിൽ 5 സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും അല്ലാത്തയിടങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളുമാണ് ലഭിക്കുന്നത്.

  1. പഞ്ചാബ് നാഷണൽ ബാങ്ക്

ഡെബിറ്റ് കാർഡുകൾ വഴിയുള്ള പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ പി.എൻ.ബി മാറ്റം വരുത്തിയിട്ടുണ്ട്. കാർഡിന്റെ തരം അനുസരിച്ച് പ്രതിദിനം 50,000 രൂപ മുതൽ 75,000 രൂപ വരെ മാത്രമേ ഇനി പിൻവലിക്കാൻ സാധിക്കൂ. മുമ്പ് ഒരു ലക്ഷം രൂപ വരെ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്ന ചില കാർഡുകളുടെ പരിധി സുരക്ഷാ കാരണങ്ങളാൽ കുറച്ചിട്ടുണ്ട്.

  1. ജിയോ പേയ്‌മെന്റ് ബാങ്ക്

പണം പിൻവലിക്കാൻ പുതിയ ക്യു.ആർ കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്‌പോണ്ടന്റുകൾ വഴി യു.പി.ഐ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം. ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോൾ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകൾ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിൽ 5 സൗജന്യ ഇടപാടുകൾ വരെ ലഭിക്കും. പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജും ഏപ്രിൽ 1 മുതൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതൽ 500 രൂപ വരെയാണിത്. പ്രീമിയം കാർഡുകൾക്ക് ചാർജ് വീണ്ടും കൂടും.

Related Articles

Back to top button