നെടുമങ്ങാട് ലാന്‍ഡിങ് സേഫ് ആണെന്ന് മീനാങ്കൽ കുമാര്‍… കോണ്‍ഗ്രസ് ഒറ്റക്കെട്ട്’

തിരുവനന്തപുരം: നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പുകള്‍ തണുപ്പിക്കാനുള്ള നീക്കവുമായി മീനാങ്കൽ കുമാര്‍. നെടുമങ്ങാട്ടെ കോണ്‍ഗ്രസ് നേതാക്കളുമായി മീനാങ്കൽ കുമാര്‍ കൂടിക്കാഴ്ച നടത്തി. മീനാങ്കൽ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ നെടുമങ്ങാട് കോണ്‍ഗ്രസിൽ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെയാണ് ഡിസിസി ഭാരവാഹികളുമായി മീനാങ്കൽ കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. നെടുമങ്ങാട് ലാന്‍ഡിങ് സേഫ് ആണെന്നും ഇവിടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും മീനാങ്കൽ കുമാര്‍ പറഞ്ഞു.
പ്രതിഷേധ സ്വരങ്ങള്‍ ഇല്ലെന്നും ഈ തെരഞ്ഞെടുപ്പോടെ സിപിഐ അവസാനിക്കുമെന്നും താൻ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുവെന്നും മീനാങ്കൽ കുമാര്‍ പറഞ്ഞു. എംഎൽഎമാര്‍ ബിജെപിയിൽ വരെ പോയി. അഴിമതിക്കെതിരായാണ് തന്റെ പോരാട്ടം. സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിൽ അടൂര്‍ പ്രകാശ് മാത്രമല്ല. ആരും സീറ്റ് വാങ്ങി തന്നതല്ല. കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയാണ് തീരുമാനിച്ചതെന്നും മീനാങ്കൽ കുമാര്‍ പറഞ്ഞു. സിപിഐ മുൻ തിരുവനന്തപുരം ജില്ലാ കൗണ്‍സിൽ അംഗമായിരുന്ന മീനാങ്കൽ കുമാറിനെ കഴിഞ്ഞ ഒക്ടോബറിലാണ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയത്. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തന്നെ പരിഗണിക്കാത്തതിൽ മീനാങ്കൽ കുമാർ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചാണ് മീനാങ്കൽ കുമാര്‍ സിപിഐയിൽ നിന്ന് പുറത്തുവരുന്നത്. ഇതിനുപിന്നാലെയാണിപ്പോള്‍ കോണ്‍ഗ്രസിൽ ചേര്‍ന്ന മീനാങ്കൽ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.



