വിമാന സര്‍വീസുകളുടെ അഭാവം….പ്രവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം വേണം…മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാളിന്റെ സമയത്ത് സാധാരണയായി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷമാണ്.

എന്നാല്‍ ഇത്തവണ അനേകര്‍ക്ക് യാത്ര മുടങ്ങിയിരിക്കുകയാണ്. ആവശ്യത്തിന് വിമാന സര്‍വീസുകളുടെ അഭാവം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലഭ്യമായ വിമാനങ്ങള്‍ക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നാട്ടിലെത്തിയാല്‍ തിരികെ ജോലി സ്ഥലങ്ങളിലേക്കെത്താന്‍ കഴിയുമോ എന്നതും പ്രവാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യാത്രാ അനിശ്ചിതത്വം കാരണം സമയത്ത് തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ തൊഴിലില്‍ തന്നെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും എന്ന ഭയം പ്രവാസികളിലുണ്ട്.

കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് അനുപാതികമായ വിമാന സര്‍വീസുകള്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി കൂടുതല്‍ വിമാന സര്‍വീസുകള്‍ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങള്‍ സുഗമമാക്കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button