അടൂരിലെ സ്വകാര്യ ഹോട്ടലിൽ രാഹുലും വികെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച; ദൃശ്യങ്ങൾ പുറത്ത്

കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എംഎൽഎ മാങ്കൂട്ടത്തിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും തമ്മിൽ കൂടിയക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. അടൂരിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കൂടിക്കാഴ്ച മണിക്കൂറുകൾ നീണ്ടെന്നാണ് വിവരം. നിയമസഭാതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പാർട്ടി പുറത്താക്കിയ ഒരാളുമായി എംപി കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ ചർച്ചകളിലേക്ക് വഴിവെച്ചേക്കും.
രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികരണവുമായി പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ തന്നെ രംഗത്തെത്തുകയും ചെയ്തു. അവിചാരിതമായ കണ്ടുമുട്ടലായിരുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഹുലിന്റെ വീടിനടുത്തുള്ള ഒരു ഹോട്ടലിൽ വെച്ചാണ് ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയുഗ യാത്രയ്ക്ക് എത്തിയപ്പോൾ നേരം വൈകിയതിനാൽ ഇറങ്ങിയതാണെന്നും രാഹുലിനെ കണ്ടപ്പോൾ സംസാരിക്കാതെ പോകുന്നത് ശരിയല്ലല്ലോ എന്നുമായിരുന്നു ശ്രീകണ്ഠൻ്റെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് മാറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും സൗഹൃദപരമായ ഒരു കൂടിക്കാഴ്ചയായിരുന്നു നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ പത്തനംതിട്ടയിലെ പര്യടനം അവസാനിച്ച് കൊല്ലം ജില്ലയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലും വി കെ ശ്രീകണ്ഠൻ എംപി വിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച മറ്റ് മുന്നണികൾ ആയുധമാക്കുമെന്ന് ഉറപ്പാണ്.



