മകനുമായുള്ള ബന്ധത്തിൽ ഇഷ്ടക്കേട്’, യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു

യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ അമ്മയ്ക്കും മകനും ജീവപര്യന്തവും 50000 രൂപ പിഴയും ശിക്ഷ. പാങ്ങോട് അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് ഒന്നും രണ്ടും പ്രതികളായ ഭർത്താവിന്‍റെ സഹോദരൻ സാഗർ, ഭർത്താവിന്‍റെ അമ്മ റാഹിലാ ബീവി എന്നിവരെ നെടുമങ്ങാട് എസ്‍സി-എസ്ടി കോടതി ശിക്ഷിച്ചത്. 2016 ഡിസംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധുവിനെ ഭർത്താവ് സാജനും സഹോദരനും അമ്മയും ചേർന്ന് പാങ്ങോട് ചന്തക്കുന്നിലെ വീട്ടിൽ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നിൽ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നെന്നാണ് കേസ്.

സാജന്‍റെ അനുജൻ സാഗറും മാതാവ് റാഹിലാ ബീവിയും ചേർന്നാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. സാജനുമായുണ്ടായിരുന്ന ബന്ധം തുടരാൻ താൽപ്പര്യമില്ലാതിരുന്നതിനാലാണ് സിന്ധുവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഭർത്താവ് സാജൻ സിന്ധുവിനെയും മകളേയും വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മടങ്ങി. പിന്നാലെയാണ് സഹോദരനും അമ്മയും ചേർന്ന് സംസാരിക്കുകയും തർക്കമായതോടെ തീ കൊളുത്തുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടു

പരിസരവാസികളായ ദൃക്‌സാക്ഷികള്‍ കൂറ്മാറിയ കേസില്‍ സിന്ധുവിന്‍റെ മകളുടെ മൊഴി നിർണായകമായി. ഭർത്താവിനെ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന കാരണത്താൽ കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ എൻ സന്ദീപ് ഹാജരായി. പിഴ തുക മകൾക്ക് നൽകണമെന്നാണ് കോടതി വിധി

Related Articles

Back to top button