കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചു , സുരേഷ് ഗോപി

ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് താൻ തന്നെയാണെന്നും തന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ തന്നെയാണ് അതിൽ സ്വർണ്ണം ഒട്ടിച്ചത്. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും, സംവിധായകൻ ഷാജി കൈലാസും , തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്ന് സ്വർണം ഒട്ടിച്ചുവെന്നുംസുരേഷ് ഗോപി വ്യക്തമാക്കി.
എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിയുന്നത്. 300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണെന്നാണ് പറഞ്ഞിരുന്നത്. വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് സ്വർണമാക്കി. മോഹൻലാൽ തന്നെ വിളിച്ച് സ്വർണം നൽകാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി.
അന്നത്തെ ദേവസ്വം ബോർഡ് മെമ്പർ അജയ് തറയിൽ, പ്രസിഡന്റ് പ്രയാർഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് സ്വർണ്ണം വാങ്ങിവച്ചത്. ഭഗവാന് സമർപ്പിച്ചതാണ്. രസീത് വാങ്ങിയില്ല. രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും,എല്ലാം പോലീസ് അന്വേഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു



