ഞാൻ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണ്; മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് കെ എസ് യു അധ്യക്ഷൻ

ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ ​ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. താൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നതാണെന്നും മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് മറുപടിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നുള്ളതാണ്. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ചത്. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാൻ ചെയ്ത തെറ്റെന്നും അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിമർശനമായി കാണേണ്ടതല്ല. മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ​ഗവൺമെന്റ് പ്ലീഡർ വിഷയത്തിൽ ആശങ്കകൾ പങ്കുവെക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി.

മുഖ്യമന്ത്രി- കെഎസ്‍യു തർക്കം നിലനിൽക്കുന്നതിനിടെയാണ് വിഡി സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ എത്തുന്നത്. കൊച്ചി എസ്എച്ച് കോളേജിലെ പരിപാടിയിലാണ് മുഖ്യമന്തി വിഡി സതീശൻ എത്തിയത്. ഈ പരിപാടിയിൽ അലോഷ്യസ് സേവ്യറും പങ്കെടുത്തിരുന്നു. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ, അലോഷ്യസ് കാത്തുനിന്നെങ്കിലും സതീശൻ മുഖം കൊടുത്തില്ല. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് സതീശൻ കലാലയത്തിലെത്തുന്നത്.

Related Articles

Back to top button