എൻ.എസ്.എസിന് എന്നോട് വിരോധമാണെങ്കിൽ സന്തോഷം; വെള്ളാപ്പള്ളിക്ക് തന്നോടുള്ള വിരോധത്തിനെ കുറിച്ചും, വി ഡി സതീശൻ

വർഗീയതയോട് യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം, തന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”വർഗീയത ആരുപറഞ്ഞാലും അതിനോട് കോംപ്രമൈസ് ചെയ്യില്ല. മതേതര മനസ്സുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. നാടിന്റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും, നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും, ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായ നേട്ടങ്ങൾ നോക്കിയല്ല താൻ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
എൻ.എസ്.എസുമായി ബന്ധപ്പെട്ട വിഷയത്തിലും സതീശൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു.എൻ.എസ്.എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അത് തന്റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോട് അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടനകളോടല്ല, മറിച്ച് ചില നിലപാടുകളോടാണ് തന്റെ വിയോജിപ്പെന്നും അദ്ദേഹം സൂചിപ്പിച്ചു.




