റെസ്പോൺസിബിൾ എഐ’യുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

നൂതനവും സാങ്കേതികവുമായ ആശയങ്ങളിലൂടെ സാമൂഹിക മാറ്റം സാധ്യമാക്കുക എന്ന നയമാണ് കേരളം മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോവളത്ത് നടന്ന എഐ ഫ്യൂച്ചർകോൺ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് മുന്നോടിയായി കേരളത്തിൽ സംഘടിപ്പിച്ച എഐ ഉച്ചകോടി വിജ്ഞാനധിഷ്ഠിത നവകേരള നിർമ്മിതിയിലെ സുപ്രധാന നാഴികക്കല്ലാണ്.

സാങ്കേതികവിദ്യയെ കേവലം സിദ്ധാന്തങ്ങളിൽ ഒതുക്കാതെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കണം. ഭരണനിർവഹണത്തിൽ ഉൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കും. സർക്കാർ സേവനങ്ങൾ ഓട്ടോമേഷനിലൂടെ കൂടുതൽ സുതാര്യമാക്കാനും ജനങ്ങളുടെ അഭിപ്രായങ്ങൾ എളുപ്പത്തിൽ സ്വരൂപിക്കാനും ഇതുവഴി സാധിക്കും.

ആരോഗ്യമേഖലയിൽ രോഗനിർണയത്തിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കാനും, പ്രെഡിക്റ്റീവ് അനലിറ്റിക്സ് ഉപയോഗിച്ച് പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി പ്രവചിക്കാനും എഐ ഉപയോഗപ്പെടുത്താനാകും. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ തലം മുതൽ എഐ പരിശീലനം ഉറപ്പാക്കി വിദ്യാർത്ഥികളെ തൊഴിൽ മേഖലയിൽ മുൻപന്തിയിൽ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button