പി.പി. ദിവ്യയുടെയും പത്മകുമാറിനെതിരെയുള്ള നടപടി…സിപിഎമ്മിൽ രണ്ടുനീതിയെന്ന് ആക്ഷേപം…

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്തുനിന്ന്‌ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി. ദിവ്യയെ ഒഴിവാക്കിയതിൽ സിപിഎമ്മിൽ ആക്ഷേപം പുകയുന്നു.

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യക്കേസിൽ കുറ്റാരോപിതയായ ദിവ്യയെ സിപിഎം ജില്ലാകമ്മിറ്റിയിൽ നിന്ന്‌ ബ്രാഞ്ചിലേക്ക്‌ തരംതാഴ്ത്തിയതുകൂടാതെയാണ്, ഇപ്പോൾ മഹിളാ അസോസിയേഷൻ്റെ നടപടി. സ്വർണക്കൊള്ളക്കേസിൽ പ്രതിയായ പത്തനംതിട്ടയിലെ നേതാവ് എ. പത്മകുമാറിനോടും ദിവ്യയോടും പാർട്ടി രണ്ടുതരം നീതി കാണിച്ചെന്നാണ് ചർച്ച.

സ്വർണക്കൊള്ളക്കേസിൽ ജയിലിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റായ എ. പത്മകുമാർ. തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടും പത്മകുമാറിനെതിരേ പാർട്ടിനടപടി ഉണ്ടായിട്ടില്ല. നവീൻബാബു കേസിൽ ദിവ്യക്കെതിരേ ഉടൻ അച്ചടക്കനടപടിയെടുത്തു.

കണ്ണൂരിലെ മഹിളാനേതാവും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ ഇത്തവണ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറിയാക്കി.ആന്തൂർ നഗരസഭയിൽ വ്യവസായി ആത്മഹത്യചെയ്ത കേസുണ്ടായപ്പോൾ ആരോപണം നേരിട്ട ശ്യാമളയെ പാർട്ടി ഒറ്റക്കെട്ടായി സംരക്ഷിച്ചെന്നും ദിവ്യക്ക്‌ അതുണ്ടായില്ലെന്നുമാണ് മറ്റൊരു വിമർശനം.

Related Articles

Back to top button