പ്രത്യേക പരിഗണനകളില്ല.. ഇന്ന് ഒറ്റയ്ക്ക് തറയിൽ കിടക്കണം; രാഹുൽ മാങ്കൂട്ടത്തിലിന്റെ മാവേലിക്കര സബ് ജയിൽ സെല്ലിൽ സഹതടവുകാർ ഇല്ല

ആലപ്പുഴ: മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനകളില്ല. സെൽ നമ്പർ മൂന്നിൽ രാഹുൽ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാർ ഉണ്ടായിരിക്കില്ല. എംഎൽഎ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെൽ അനുവദിച്ചത്. നിലത്ത് പായ വിരിച്ചാകും രാഹുൽ ഇന്ന് കിടക്കുക. ഡോക്ടർമാർ ആവശ്യപ്പെട്ടാൽ കട്ടിൽ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ നൽകാനാണ് തീരുമാനം. സാധാരണയായി ജയിലിൽ ഞായറാഴ്ച്ചകളിൽ രാത്രി സ്പെഷ്യൽ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുമായിരിക്കും നൽകുക. നാളെ രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രഭാതഭക്ഷണം.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നിൽക്കണ്ട് ഡോക്ടർമാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ അപേക്ഷ നൽകും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. കേസിൽ രാഹുലിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുക. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകൻ ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.



