വിഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം; പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്, രാഹുൽ മാങ്കൂട്ടത്തിൽ

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശനാണെന്നും, അത് ഒരു പുനരധിവാസ പദ്ധതിയാണെന്നും രാഹുൽ പറഞ്ഞു. വി ഡി സതീശനോട് എനിക്കും ,നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
അതേ സമയം, വിഷയത്തിൽ പ്രതികരിച്ച് മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. സിബിഐ അന്വേഷണ നീക്കത്തെ തള്ളിയും പരിഹസിച്ചുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഓലപ്പാമ്പെന്ന് കെപിസിസി പ്രസിഡന്റും ചെപ്പടിവിദ്യ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. എന്തൊക്കെ അഭ്യാസം കാണിച്ചാലും യുഡിഎഫ് വരുമെന്ന് ഇതിനൊക്കെ പുല്ലു വിലയാണെെന്നും കെ മുരളീധരൻ പ്രതികരിച്ചു. വയനാട്ടിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള നേതൃ സമ്മേളനം നടക്കുമ്പോഴാണ് സർക്കാരിന്റെ നീക്കം എന്നത് ശ്രദ്ധേയമായി.




